വോട്ടിനായി വോട്ടർമാരെ കുരങ്ങ് കളിപ്പിക്കുന്ന' ഇലക്ഷൻ കമ്മീഷനും ബി.എൽ.ഒ മാരും!

 




 പ്രതികരണം:ബഷീർ ഏരത്ത് (പെരിങ്ങാടി)

ഒരു പ്രവാസി വോട്ട് ചേർക്കാൻ അപേക്ഷ നൽകിയ പാവം വോട്ടറെ കഴിഞ്ഞ ഒരു മാസത്തോളമായി അധികൃതർ വട്ടം കറക്കുന്ന കാഴ്ചയാണ് ന്യൂമാഹി വില്ലേജ് പരിധിയിൽ കാണുന്നത്. സിസ്റ്റത്തിലെ പിഴവുകളും ബി.എൽ.ഒ മാരുടെ ഏകോപനമില്ലായ്മയും കാരണം ഒരു പൗരൻ തന്റെ അവകാശത്തിനായി ഓഫീസുകൾ കയറിയിറങ്ങേണ്ടി വരുന്നത് ജനാധിപത്യത്തിന് തന്നെ നാണക്കേടാണ്.

സംഭവിച്ചത് ഇങ്ങനെ:

 * ജനുവരി 27: ഫിദിൻ ഷംസീർ എന്ന യുവാവിന്റെ പ്രവാസി വോട്ട് ചേർക്കാൻ അപേക്ഷ നൽകി.

 * ഫെബ്രുവരി 4: ബി.എൽ.ഒ ആയി സുമ ടി. (ബൂത്ത് 159) യെ നിശ്ചയിച്ചു കൊണ്ട് മെസേജ് വരുന്നു. എന്നാൽ ഇത് തന്റെ പരിധിയിലല്ലെന്ന് പറഞ്ഞ് സുമ അപേക്ഷ നീട്ടിക്കൊണ്ടുപോയി.

 * ഫെബ്രുവരി 14: പത്ത് ദിവസത്തിന് ശേഷം മറ്റൊരു ബി.എൽ.ഒ വിളിക്കുന്നു. അപേക്ഷ സുജിത് സി. എന്നയാൾക്ക് കൈമാറിയെന്ന് അറിയിക്കുന്നു.

 * ഫെബ്രുവരി 15 (അവസാന തീയതി): സമയം അവസാനിക്കാൻ മിനിറ്റുകൾ ബാക്കിയുള്ളപ്പോൾ ഫീൽഡ് വെരിഫിക്കേഷൻ റിപ്പോർട്ട് സമർപ്പിക്കുന്നു, തൊട്ടുപിന്നാലെ അപേക്ഷ Rejected ആകുന്നു!

തന്റെ പരിധിയിലല്ലെങ്കിൽ അപ്പോൾ തന്നെ അത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറുന്നതിന് പകരം അവസാന നിമിഷം വരെ അപേക്ഷ പിടിച്ചുവെച്ച് തള്ളിക്കളയിച്ച ബി.എൽ.ഒ മാരുടെ നടപടി തികഞ്ഞ നിരുത്തരവാദപരമാണ്. പ്രവാസി വോട്ടിന് അപേക്ഷിക്കുമ്പോൾ അവർ നാട്ടിലില്ല എന്ന് ഉറപ്പാണെന്നിരിക്കെ, "ആൾ ഇവിടെ താമസമില്ലെങ്കിൽ ചേർക്കാൻ പറ്റില്ല" എന്ന ബി.എൽ.ഒ സുനിതയുടെ മറുപടി നിയമത്തെക്കുറിച്ചുള്ള അവരുടെ അറിവില്ലായ്മയോ അതോ മനഃപൂർവമുള്ള തടസ്സവാദമോ?

ചോദ്യങ്ങൾ ഉയരുന്നു:

 * ബി.എൽ.ഒ മാർക്ക് അപേക്ഷകൾ പരസ്പരം കൈമാറാൻ സംവിധാനമില്ലേ? വോട്ടർ തന്നെ ഓരോ ബി.എൽ.ഒ മാരെയും വിളിച്ച് അപേക്ഷ പാസാക്കാൻ യാചിക്കണോ?

 * അപേക്ഷ നിരസിക്കപ്പെട്ടാൽ അതിന്റെ കാരണം വ്യക്തമാക്കാൻ വില്ലേജ് ഓഫീസറോ താലൂക്ക് ഓഫീസിലെ സ്റ്റാഫോ തയ്യാറാകാത്തത് എന്തുകൊണ്ട്?

 * ഒരു പ്രവാസി വോട്ട് ചേർക്കാൻ വോട്ടർക്ക് സമയനഷ്ടവും സാമ്പത്തിക നഷ്ടവും വരുത്തിവെച്ച ഈ 'കുരങ്ങ് കളിക്ക്' ആരാണ് മറുപടി പറയുക?

ഇലക്ഷൻ കമ്മീഷൻ മെസേജുകൾ അയക്കുന്നത് കേവലം സാങ്കേതിക നടപടി മാത്രമായി മാറരുത്. സാധാരണക്കാരുടെ വോട്ടവകാശം സംരക്ഷിക്കാൻ ബി.എൽ.ഒ തലത്തിൽ കൃത്യമായ പരിശീലനവും ഉത്തരവാദിത്തവും ഉറപ്പാക്കണം. ഇത്തരത്തിൽ വോട്ടർമാരെ ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം.

-

 

Previous Post Next Post